നിഴലുകൾ തൂക്കിയിട്ട ജാലകത്തിന്ന-

പ്പുറമിപ്പുറം രണ്ടാത്മാക്കൾ.


എരിഞ്ഞുതീരുന്ന പകൽ കുടിച്ച് 

തളർന്നുവീണ ഇരുട്ടിനെ പെറുക്കിയെടുത്ത്

സ്വപ്നത്തിന് കാവൽതീർക്കുന്ന മതിലുകൾ.

 

അതിക്രമിക്കാനെത്തുന്ന 

വെളിച്ചത്തുണ്ടുകളെ 

കരിങ്കൽഭിത്തികളിൽ തുറങ്കലിടുന്നു.

 

അപ്പുറമിപ്പുറം പറയാ-

തറിയുന്ന സംവേദനങ്ങളിൽ 

പൂത്തുനിൽക്കുന്ന പരാതികളുണ്ട്

വറ്റിയ ഉമിനീർഗ്രന്ഥികളിൽ 

നിശ്വാസത്തിന്റെ തണുപ്പുണ്ട്.


കനം തൂങ്ങിനിന്ന ഉച്ഛ്വാസവായു 

നേർത്തു നേർത്തു ഇരുട്ടിനെപ്പൊതിയെ 

പതുക്കെപ്പതുക്കെ ഒറ്റനിഴലായി 

ഇരുട്ടിനെകുടഞ്ഞെറിയുന്നു ആത്മാക്കൾ.