ടി.കെ.മുരളീധരൻ
ടി.കെ.മുരളീധരൻ

ടി.കെ.മുരളീധരൻ

@tkmurlidharan


ഒറ്റമുറി വീട്

തുണി നിലത്തു വിരിച്ച്

തുന്നാനായി വെട്ടിയൊരുക്കുന്നൂ അമ്മൂമ്മ

പൊടിമീനുകൾ ചിണുങ്ങുന്ന

കുഞ്ഞു ഫിഷ് ടാങ്കിലേക്ക്

കണ്ണും കാതും കൂർപ്പിച്ചിരിക്കുന്ന പൂച്ചക്കുട്ടി

തൊട്ടടുത്തിരുന്ന് കുഞ്ഞിനെ തീറ്റുന്ന അമ്മ

അരികുബഞ്ചിൽ രാത്രിപാറാവു കഴിഞ്ഞു വന്ന്

കൂർക്കം വലിച്ചുറങ്ങുന്ന അച്ഛൻ

ഉമ്മറപ്പടിയിലിരുന്ന് അനിയനെ എഴുതിക്കുന്നൂ ചേച്ചി

അമ്മായി, വെയിലുള്ള ദിവസമായതിനാൽ

നനഞ്ഞ തുണികൾ വരാന്തയിലെ

ഉയരത്തിലുള്ള അഴയിൽ

വിരിക്കാനുള്ള വഴി തേടുകയാണ്


രാവിൻ മെരുങ്ങാപ്പെരുവഴികൾ

മൂന്നാം നിലയുടെ ജാലകക്കാഴ്ചയിൽ

ദൂരെ തെളിയും വരാന്തയിലൂടെ

അസ്വസ്ഥരായി നടക്കുന്ന ആളുകൾ

സ്ഥിരം രാത്രിക്കാഴ്ചതന്നെയെങ്കിലും

ആകാശത്തിലെ ഏത് പാളിയിലൂടെയാണ്

അവരുടെ നടത്തം എന്ന്

ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല.

***

ഏകാന്തതയുടെ കാട്ടുതീയണയ്ക്കാൻ

ഒരു പെഗ്ഗ് കൂടി ഒഴിച്ചു, കാട് പുകഞ്ഞു

ഓർമകളെ പുതപ്പിച്ചു കിടത്തി, മുറി വിട്ട്

പുറത്തേക്കിറങ്ങി,

ചെറുമഴ നനഞ്ഞ് പാതിരാവിൽ

ഒഴിഞ്ഞ തെരുവിലൂടെ നടന്നു

പകൽതിരക്കിൽ നുരയും ചന്തയിലൂടെ...


കടലാസുതൊടി

നനഞ്ഞൊട്ടിയ പുസ്തകത്താൾ

ശ്രമപ്പെട്ട്‌ തുറക്കുംപോലെ

നേരം പുലരുന്നു.

മുരിങ്ങയും മാവും പ്ലാവും

കുരുമുളകുവള്ളിയും തമ്മിൽ

കലർന്നു കിടക്കുന്നു.

ചക്ക മാവിലോ, പ്ലാവിലോ, കൃത്യമല്ല

കൈപ്പയും പടവലവും പന്തൽ വിട്ട്‌

പടർന്നുപോയി.

ആട്ടിൻകൂട്ടിൽ മറ്റാരൊക്കെയോ

കുളമ്പു കുടഞ്ഞു മുനിയുന്നു.

നരിച്ചീറുകൾ കുത്തിയ

കുടപ്പന കുമ്പിളിനുള്ളിൽ നിന്ന്‌

യുദ്ധകാഹളം.

ഉറക്കം മുറിഞ്ഞു മുനിയുന്നത്‌

വണ്ണാത്തിപ്പുള്ളോ, അരിപ്രാവുകളോ?

കാട്...