പാസ്സ്വേഡ് മറന്ന്

തിരിച്ചെടുക്കാനാകാതെ പോയ

മെയിലിലേക്ക് സന്ദേശങ്ങളെന്ന പോലെ

'അന്ന് അങ്ങനെ ചെയ്തെങ്കിൽ'

എന്ന തോന്നലിനെ ഞാൻ

മുൻകാലത്തേക്ക് അയച്ചുകൊണ്ടിരുന്നു. 


മരിച്ചവരുടെ ഫോട്ടോകളിലേക്കും 

ഉപേക്ഷിക്കപ്പെട്ട 

ഫേസ്ബുക്ക് പ്രൊഫൈലുകളിലേക്കും

നോക്കി നിന്ന് ആലോചിക്കുന്നു:

'കുറേക്കൂടി സ്നേഹവും കരുണയും 

ആകാമായിരുന്നല്ലോ'


മുഖമായിരുന്നു തിരിച്ചറിയൽരേഖ.


മുഖം പാതി മൂടി, മുറി പൂട്ടി പുറത്തുപോയി

തിരിച്ചുവന്നു തപ്പിനോക്കുമ്പോൾ

കളഞ്ഞു പോയിരിക്കുന്നു താക്കോൽ, 

പൗരത്വം നഷ്ടപ്പെട്ടയാൾ

സ്വദേശത്തിനു മുന്നിലെന്നപോലെ

സ്വന്തം മുറിക്കുമുന്നിൽ ഞാൻ.